ദൈവദൃഷ്ടിയില്‍ മനുഷ്യനാര്?
പ്രിയപ്പെട്ട സഹോദരങ്ങളേ,
ഇക്കാലങ്ങളിലായി ഏറ്റവും കൂടുതലായ വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും വചനവ്യാഖ്യാനവും കടന്നുവന്നിട്ടുള്ള ഒരു മേഖലയാണ് ക്രിസ്തീയവിശ്വാസമാര്‍ഗ്ഗം എന്നുള്ളത്.വ്യത്യസ്തസഭയിലെ നേതാക്കള്‍ വിവിധങ്ങളായ വചന വെളിപ്പാടുകൾ നല്‍കുകയും വ്യത്യസ്തമായ ആരാധനാ രീതികൾ സ്വീകരിച്ചുവരികയും ചെയ്യുന്നു.
അതിനാല്‍ സത്യവേദപുസ്തകം(Bible) സ്വതന്ത്രമായി പരിശോധിക്കുന്ന ഒരാള്‍ക്ക് ഒരു തീര്‍പ്പിൽ എത്തിച്ചേരുവാൻ കഴിയാത്ത അവസ്ഥ നിലനില്ക്കുന്നതായി നമുക്ക് കാണാന്‍ കഴിയും. അതിനാല്‍ സത്യവേദപുസ്തകം മനുഷ്യര്‍ക്ക് നല്‍കുന്ന സന്ദേശം ലളിതമായി ഈ “ചിന്താവിഷയം” എന്ന പേജിലൂടെ വെളിപ്പെടുത്തുവാനായി എഴുത്തുകാരന്‍ ആഗ്രഹിക്കുന്നു.
ഏകദേശം ആയിരത്തിഅറുനൂറു വര്‍ഷങ്ങളുടെ രചനാ കാലയളവാണ് സത്യവേദപുസ്തകം(Bible) എന്ന വിശുദ്ധ ഗ്രന്ഥത്തിനുള്ളത്. അതായത് ക്രിസ്തുവിനുമുമ്പ് ആയിരത്തിഅഞ്ഞൂറിനും ക്രിസ്തുവര്‍ഷം നൂറിനും ഇടയിൽ എന്നര്‍ത്ഥം. പുരുഷന്മാരായ നല്പ്പതോളം എഴുത്തുകാരാണ് ഇതിന്‍റെ രചനയിൽ പങ്കെടുത്തിട്ടുള്ളത്. അവരില്‍ വിവിധ തൊഴിലുകളിൽ ഏര്‍പ്പെട്ടിരുന്ന ആട്ടിടയന്മാർ മുതല്‍ രാജാക്കന്മാർ വരെയുള്ളവർ ഉണ്ടായിരുന്നു. അങ്ങനെയുള്ള ഈ മഹത്തായ ഗ്രന്ഥത്തില്‍ അറുപത്തിയാറ് കൊച്ചു പുസ്തകങ്ങളും ഈ കൊച്ചു പുസ്തകങ്ങൾ തമ്മില്‍ ആശയങ്ങളിൽ ഐക്യവും കാണാന്‍സാധിക്കും.
ഈ പുസ്തകത്തിന് രണ്ടു ഭാഗങ്ങളാണുള്ളതു. അതിനു പഴയനിയമം എന്നും പുതിയനിയമം എന്നും പേർ കൊടുത്തിരിക്കുന്നു. പഴയനിയമം എന്നുള്ളത് യിസ്രായേലിലെ മുഖ്യവംശമായ യഹൂദന്മാരുടെ മതഗ്രന്ഥമായിരിക്കുമ്പോള്‍ പഴയനിയമവും പുതിയനിയമവും ചേര്‍ന്നുള്ള സത്യവേദപുസ്തകം(Bible) ക്രിസ്ത്യാനികളുടെ ആരാധനാഗ്രന്ഥവും വിശ്വാസമാര്‍ഗ്ഗത്തിന്‍റെ നിയമിത രേഖയുമാണ്.
യഹൂദ മതഗ്രന്ഥമായ പഴയനിയമത്തിൽ (തോറ) ഉല്‍പ്പത്തി മുതൽ മലാഖി വരെയുള്ള മുപ്പത്തിയൊന്‍പതു പുസ്തകങ്ങളാണ് കാണാന്‍സാധിക്കുക.
മനുഷ്യബുദ്ധിയില്‍ ആ പുസ്തകം വായിക്കുന്ന ഒരാള്‍ക്ക് മനുഷ്യവര്‍ഗ്ഗത്തെസംബന്ധിച്ച പദ്ധതി പൂര്‍ത്തീകരിക്കാത്ത ഒരു പുസ്തകമായി അതിനെ കാണാന്‍സാധിക്കും. അതില്‍ കാണുന്ന ആശയങ്ങളെ അക്കമിട്ടു താഴെയുള്ള ഭാഗങ്ങളിൽ വിവരിക്കാം.
1.പ്രപഞ്ചസംവിധാനങ്ങളുടെ അക്ഷരീയമായ ദൈവസൃഷ്ടിപ്പ്.
2.ദമ്പതിമാരായ ആദാം ഹവ്വാ എന്നിവരുടെ ആത്മാക്കളായുള്ള ദൈവസൃഷ്ടിപ്പ്.
3.ജഡീകമായ അവസ്ഥയിലേക്കുള്ള അവരുടെ വീഴ്ച.(പാപം ചെയ്യുന്നു.)
4. ജീവിതനിയമങ്ങൾ ഇല്ലാതെയുള്ള അവരുടെ മക്കളുടെ ജീവിതം. (ഓരോരുത്തരും അവരവരുടെ മനസാക്ഷിക്കനുസരിച്ച് ജീവിക്കുന്നു.)
5.അവരുടെ പാപത്തില്‍നിന്നുള്ള വീണ്ടെടുപ്പിനുള്ള ആദ്യപദ്ധതി. (നോഹയുടെ പെട്ടകം)
6.അബ്രാഹാമിലൂടെ ആ പദ്ധതി ഉറപ്പിക്കുന്നു.( ശുദ്ധീകരണപദ്ധതിയായ അഗ്രചര്‍മ്മപരിച്ഛേദന)
7.വാഗ്ദത്തദേശം ലക്‌ഷ്യം വെച്ചുള്ള യാത്രാവിവരണം.(നിത്യതയുടെ നിഴല്‍)
8.ജീവിതനിയമങ്ങള്‍ നല്‍കുന്നു. (തികവുള്ള ന്യായപ്രമാണം)
9.പാപപരിഹാരാര്‍ത്ഥം പുരോഹിതരും ദേവാലയവും ആരാധനയും.
10.ന്യായാധിപന്മാര്‍,രാജാക്കന്മാര്‍,പ്രവാചകന്മാര്‍,എന്നിവരിലൂടെ രക്ഷകന്‍റെ (യേശുക്രിസ്തുവിലൂടെയുള്ള) വീണ്ടെടുപ്പിനുള്ള സൂചനകൾ,
11.ദേവാലയം നശിപ്പിക്കപ്പെടുന്നു.പ്രവാസം,തിരിച്ചുവരവ്,പ്രവാചകരുടെ മൌനകാലം മുതലായവ.
12. അതോടെയാണ് പുരോഹിത, പ്രവാചക,രാജാക്കന്മാരുടെ കേന്ദ്രങ്ങൾ അടയ്ക്കപ്പെട്ടതു.
അബ്രാഹാം മുതല്‍ ക്രിസ്തുവരെ രണ്ടായിരത്തോളം വര്‍ഷങ്ങളുടെ ചരിത്രം ഇതിലുണ്ട്.
മേല്‍പ്പറഞ്ഞ പഴയനിയമം ‘ന്യായപ്രമാണം’ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. അതില്‍ വിവിധ വ്യക്തികൾ ന്യായാധിപ൪ പ്രവാചകർ രാജാക്കൾ എന്നിവരുടെ ജീവിതത്തിലെ ധാരാളം സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതൊന്നും അതിന്‍റേതായ അര്‍ത്ഥത്തിൽ വചനപ്രകാരം കാണേണ്ടതില്ല. കാരണം ക്രിസ്തുവിലൂടെ വരുവാനുള്ള നന്മകളുടെ നിഴലായിരുന്നു അതെല്ലാം. നിയമം പോലും.
എബ്രായര്‍ 10:1. ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴലല്ലാതെ കാര്യങ്ങളുടെ സാക്ഷാൽ സ്വരൂപമല്ല
ക്രിസ്തുവിന്‍റെ വരവ് അറിയിച്ചുകൊണ്ട് സ്നാപകയോഹന്നാൻ വന്നപ്പോൾ അതുവരെയും ഉണ്ടായിരുന്ന നിയമവ്യവസ്ഥയും പ്രവാചകദൌത്യവും അവസാനിപ്പിക്കപ്പെട്ടതായി പുതിയനിയമം വെളിപ്പെടുത്തുന്നു. അന്നുമുതല്‍ കൃപാകാലം വന്നുകഴിഞ്ഞു. അപ്പോളാണ് പാപപരിഹാരത്തിലൂടെയുള്ള, വീണ്ടും ജനനത്തിലൂടെയുള്ള ദൈവരാജ്യപ്രവേശം പ്രസംഗിച്ചു വന്നത്.
യേശുക്രിസ്തുവിന്‍റെ വരവോടെ പാപത്തില്‍നിന്നുള്ള രക്ഷ വെളിപ്പെട്ടു.പാപത്താല്‍ ബന്ധിക്കപ്പെട്ട മനുഷ്യൻ എന്ന അത്മജീവി പിശാചിന്‍റെ ബന്ധനത്തില്‍നിന്നു വിടുവിക്കപ്പെട്ട് നിയമത്തിന്‍റെ നീതി പുറപ്പെടുവിക്കുന്ന പുതിയൊരു മനുഷ്യനായാണ് വീണ്ടുംജനിക്കേണ്ടതെന്ന് യേശുക്രിസ്തു അവിടുത്തെ പ്രസംഗത്തിലൂടെ മനുഷ്യരെ പ്രത്യേകിച്ച് തന്നെ കേട്ട യഹൂദരെ പഠിപ്പിച്ചു. പാപവുമായി (പിശാച്) ബന്ധമുള്ള മനുഷ്യനെ അതില്‍നിന്നു രക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗമായ കുലഹീനവും നികൃഷ്ടവുമായ ക്രൂശുമരണത്തെക്കുറിച്ച് യേശുക്രിസ്തു പഠിപ്പിച്ചു. പാപപരിഹാരത്തിനായി താന്‍ ചെയ്യുന്നതുപോലെ കുരിശിൽ തന്നോടൊപ്പം മരിക്കുന്ന മനുഷ്യന്‍ പാപമോചനം നേടുമെന്ന് അവിടുന്ന് മറപൊരുളായി അവരെ അറിയിച്ചു. താന്‍ മരിച്ചു ഉയിര്‍ത്തെഴുന്നേറ്റ ശേഷം പരിശുദ്ധാത്മാവ് വന്ന് താൻ ചെയ്തതിനെക്കുറിച്ച് വെളിപ്പെടുത്തുമെന്നും അവിടുന്ന് അവരോടു കൂട്ടിച്ചേര്‍ത്തു. അങ്ങനെ തന്‍റെ ദൌത്യത്തിന്‍റെ പൂര്‍ണ്ണമായ ഫലം വെളിപ്പെടുത്തുവാനായി അവിടുന്ന് ധാരാളം പൂര്‍ണ്ണതയുടെ അത്ഭുതങ്ങളും അടയാളങ്ങളും മനുഷ്യരുടെയിടയിൽ ചെയ്തു താൻ നല്‍കുന്ന പാപപരിഹാരത്തിന്‍റെ പൂര്‍ണ്ണത വെളിപ്പെടുത്തി. പിതാവായ ദൈവത്തിലും തന്നിലും തന്‍റെ ക്രൂശുമരണത്തിലും വിശ്വസിച്ചു പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നവര്‍ വിശ്വാസത്തിന്‍റെ ഫലം പുറപ്പെടുവിച്ചു നീതിമാന്മാരായി ജീവിക്കുമെന്നും അവിടുന്ന് അവരോടു അവസാനമായി അറിയിച്ചു.
മത്തായി,മര്‍ക്കൊസ്,ലൂക്കൊസ്,യോഹന്നാന്‍ എന്നിവർ എഴുതിയ സുവിശേഷങ്ങളില്‍ സംഭവങ്ങളിലെ വിവരണങ്ങളിൽ ഏറ്റക്കുറച്ചിൽ കാണാമെങ്കിലും ക്രൂശുമരണവും ഉയിര്‍ത്തെഴുന്നേല്‍പ്പും എല്ലാവരുടെയും മുഖ്യ ലക്ഷ്യമാണ്.എന്നാല്‍ ക്രൂശുമരണവും ഉയിര്‍ത്തെഴുന്നേല്‍പ്പും മനുഷ്യര്‍ക്ക് അപ്പോള്‍ വെളിപ്പെട്ടുവന്നില്ല. അത് മനുഷ്യരിലെ ദേഹിദേഹങ്ങള്‍ മരിച്ചു അടക്കം ചെയ്യപ്പെട്ടു ഉയിര്‍ത്തെഴുന്നേല്‍പ്പു ലഭിക്കുന്നതിനുള്ള ക്രിസ്തുവിന്‍റെ മാതൃകാപരമായ മരണമാണെന്നും മനുഷ്യൻ അത് വിശ്വസിച്ചാല്‍ മതിയെന്നുമുള്ള സത്യസുവിശേഷം അപ്പോസ്തോലർ മനുഷ്യകുലത്തില്‍ അവതരിപ്പിച്ചു.ദേഹം(പാപം)ബന്ധിച്ചുവെച്ച ദേഹിയെ (soul,ആത്മാവ്) രക്ഷിക്കുവാൻ അനേകര്‍ ഈ മര്‍മ്മത്തിൽ വിശ്വസിച്ചു സ്നാനം സ്വീകരിച്ചു സഭയോടു ചേര്‍ന്നുവന്നു. അങ്ങനെയാണ് വിശ്വസിക്കുന്നവരുടെ കൂട്ടമായ സഭയുടെ ആരംഭം. അന്ന് മുതലാണ് ക്രിസ്ത്യാനികൾ (ക്രിസ്തുകൂടെയുള്ളവര്‍) എന്ന നാമം ഉണ്ടായത്. ഇന്ന് ഭൂമിയിലുള്ള ക്രിസ്ത്യാനികൾ എല്ലാവരും മേല്‍ സൂചിപ്പിച്ചതുപോലെ ക്രിസ്തുവിനോടൊപ്പമുള്ള മരണം അനുഭവിച്ചു ക്രിസ്ത്യാനികള്‍ ആയവരോ വിശ്വാസത്തിന്‍റെ ഫലം പുറപ്പെടുവിക്കുന്നവരോ അല്ലെന്നു കാണാന്‍സാധിക്കും. അവരിലധികവും ക്രിസ്തുമതത്തെ അനുകരിക്കുന്നവരും നന്മതിന്മകളെക്കുറിച്ചുള്ള തിരിച്ചറിവിൽ ജീവിക്കുന്നവരും മതത്തിന്‍റെ ആചാരങ്ങളനുഷ്ടിക്കുന്നവരും പള്ളിഭക്തരും ആകുന്നു.
മര്‍ക്കൊസ് അദ്ധ്യായം 9:1 പിന്നെ അവൻ അവരോടു: “ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.”
വിശ്വാസമാര്‍ഗ്ഗമോ പൂര്‍ണ്ണതയുടെ ജീവിതമോ അവരുടെ ലക്ഷ്യമല്ലാത്തതിനാൽ പാപപരിഹാരത്തിനു പുരോഹിതരും പാപം നീക്കുവാന്‍ കുമ്പസാരവും അവർ നടത്തിവരുന്നു. വിഗ്രഹങ്ങളെയും കര്‍ത്താവിന്‍റെ അമ്മയെയും ശിഷ്യരെയും പുണ്യവാളന്മാരെയും വണങ്ങുന്നതിലൂടെ ദൈവകല്‍പ്പനയുടെ ലംഘനവും അവർ നടത്തുന്നു. എന്നാല്‍ വിശ്വാസമാര്‍ഗ്ഗം സ്വീകരിച്ചിട്ടുള്ള ക്രിസ്ത്യാനികൾ ദൈവം മനുഷ്യന് നല്‍കിയിട്ടുള്ള ജീവിതനിയമങ്ങളുടെ നീതി പുറപ്പെടുവിച്ചു നീതിമാന്മാരായി അവര്‍ സമൂഹത്തിൽ നല്ല ജീവിതം നയിക്കുന്നു. ഇപ്രകാരം ജീവിക്കുന്ന വിശ്വാസികള്‍ അവസാനത്തേതിൽ ക്രിസ്തുവിനോട് നിത്യതയിൽ ചേര്‍ക്കപ്പെടും എന്നും ക്രിസ്തുവിന്‍റെ വചനം വിശ്വാസത്താൽ അനുസരിക്കാതെ ജഡത്തിന്‍റെ ഇഷ്ടം ചെയ്തവരുടെ ആത്മാവ് നിത്യനാശമടയുമെന്നും വചനം വെളിപ്പെടുത്തുന്നു. അങ്ങനെ ദൈവആലോചന തിരിച്ചറിഞ്ഞു വിശ്വാസി ജീവിക്കുമ്പോള്‍ ദൈവപദ്ധതി പൂര്‍ത്തീകരിക്കപ്പെടുകയാണ് മനുഷ്യനിൽ സംഭവിക്കുന്നത്.ദൈവത്തിന്‍റെ ഈ ആലോചന അനുസരിച്ച് പുതുജീവിതം നയിക്കുവാന്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവ അവിടുത്തെ പുത്രനായ യേശുക്രിസ്തുവിലൂടെ മനുഷ്യകുലത്തെ ക്ഷണിക്കുന്നു.ഏവര്‍ക്കും സ്വാഗതം.വിശ്വസിക്കുമോ?
മര്‍ക്കൊസ് അദ്ധ്യായം 1:15 “കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു.
പാപത്തില്‍നിന്നുള്ള രക്ഷ ഉറപ്പാക്കുമോ? അതോടൊപ്പം ഭൂമിയിലെ നല്ല ജീവിതവും ദൈവസഭയും നിത്യതയും? എല്ലാവര്‍ക്കും യേശുക്രിസ്തുവിൽ എന്‍റെ സ്നേഹം.ആമേന്‍.