❤❤പ്രിയപ്പെട്ട സഹോദരങ്ങളെ, ഇന്ന് നാം ഒരു പുത്തന്‍ വിഷയമാണ് ചിന്തിക്കുവാൻ തിരഞ്ഞെടുത്തിരിക്കുന്നത്.
(ലൂക്കൊസ് 18:18 ഒരു പ്രമാണി അവനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു.
19 അതിന്നു യേശു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല. )
മേല്‍പ്പറഞ്ഞ ദൈവവചനം വായിക്കുന്നതിലൂടെ വ്യത്യസ്ത തരത്തിലുള്ള ചിന്തകളാണ് മനുഷ്യനിൽ രൂപപ്പെടുന്നതായിട്ടു കാണുവാന്‍ കഴിയുന്നത്. അതു ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
ദൈവവചനം ദൈവത്താല്‍ പൂർത്തീകരിക്കപ്പെട്ടിട്ടുള്ളതും ആയതു ദൈവത്തിന്‍റെ മനുഷ്യനെക്കുറിച്ചുള്ള പദ്ധതികൾ വെളിപ്പെടുത്തിക്കൊടുക്കുന്നതിനുമുള്ളതാണ്. അതിനാല്‍ത്തന്നെ മാനുഷികമായ ബുദ്ധിയില്‍ അത് മനസ്സിലാക്കുക എന്നുള്ളത് എളുപ്പമല്ല എന്ന് ദൈവവചനം വായിക്കുന്നവര്‍ പ്രാരംഭമായി അറിഞ്ഞിരിക്കേണ്ടതാണ്. അതില്‍നിന്നുകൊണ്ടുവേണം നാം വചനത്തെ സമീപിക്കുവാൻ.
(തിമൊഥെയൊസ് 2 - അദ്ധ്യായം 3:16 എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്‍റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു
17 ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.)
(എബ്രായർ - അദ്ധ്യായം 4: 12 ദൈവത്തിന്‍റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.)
വചനങ്ങള്‍ മനുഷ്യര്‍ക്ക് വെളിപ്പെട്ടുവരുന്ന വിധത്തെ യേശുക്രിസ്തു ഇങ്ങനെ അവതരിപ്പിക്കുന്നു. ഇതില്‍നിന്നു മനുഷ്യബുദ്ധിയിൽ ദൈവവചന വെളിപ്പാടുകള്‍ ലഭിക്കുന്നില്ലെന്നും അതിനു മറ്റൊരു ബുദ്ധി ആവശ്യമാണെന്നും വ്യക്തമാക്കപ്പെടുന്നു.
(ലൂക്കോസ് - അദ്ധ്യായം 24:45. തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു (യേശുക്രിസ്തു) അവരുടെ ബുദ്ധിയെ തുറന്നു.)
അതുകൊണ്ട് മേല്‍പ്പറഞ്ഞ വചനത്തിന്‍റെ മാനുഷികവും ദൈവികവുമായ വെളിപ്പാടുകൾ എന്തൊക്കെയെന്നു നമുക്കു നോക്കാം.
ഒന്നാമതായി, എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല. എന്ന് യേശു പറയുന്നതില്‍നിന്നു യേശുപോലും നല്ലവനല്ല എന്നുള്ള എന്നുള്ള ഒരു കാഴ്ചപ്പാടിലാണ് പൊതുവേ സാധാരണയായി മനുഷ്യർ എത്തിച്ചേരുന്നത്. ആയതിനു കാരണം 'അവനും' ഒരു മനുഷ്യനല്ലേ എന്നുള്ളതിൽ പാപികളായ മനുഷ്യർ ചെന്ന് നില്‍ക്കുന്നു എന്നുള്ളതാണ്. ഇതിനെ അംഗീകരിക്കുന്ന ക്രിസ്താനികള്‍ പോലുമുണ്ട് എന്നുള്ളതും രസകരമായ ഒരു കാര്യമാണ്. ഇത് തീര്‍ത്തും മാനുഷികമായ അഭിപ്രായമാണ്.
രണ്ടാമതായി, ദൈവം ബുദ്ധിതുറന്ന മനുഷ്യന്‍റെ ഒരു വിധത്തിലുള്ള വെളിപ്പെടുത്തലാണ്. എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവന്‍ ആരുമില്ല എന്ന് പറഞ്ഞുകൊണ്ട് “ദൈവത്തിന്‍റെ സ്ഥാനത്താണോ നീ എന്നെ കാണുന്നത്”എന്ന് യേശു ആ പ്രമാണിയോടു ചോദിക്കുന്നു. അങ്ങനെ ചോദിക്കുവാന്‍ കാരണം യേശു ദൈവമായിരുന്നു എന്നുള്ളതുതന്നെ.ഇത് മാനുഷികമായ കണ്ടെത്തലില്‍ ലഭിക്കുന്ന ഒന്നല്ല. മറിച്ചു വിശ്വാസത്താല്‍ ലഭിക്കുന്ന ദൈവത്തില്‍നിന്നുള്ള ആലോചനയാണ്. ഇങ്ങനെ സത്യവേദത്തില്‍ എഴുതിയിട്ടുണ്ടോ എന്ന് ചോദിക്കുന്നവരും ക്രിസ്ത്യാനികളുടെ ഇടയില്ത്തന്നെയുണ്ട് എന്നുള്ളതും ഓർപ്പിക്കുന്നു.
മൂന്നാമതായി,നമുക്കു ലഭിക്കുന്ന വെളിപ്പാട് അതിലും മനോഹരമാണ്. അതിനാല്‍ അത് വെളിപ്പെടുത്തുവാന്‍ അധികമായ വചനവ്യാഖ്യാനവും ആവശ്യമാണ്.
ദൈവം ഒരുവനല്ലാതെ മനുഷ്യര്‍ ആരും നല്ലവർ അല്ല എന്നുള്ള ഒരു കാഴ്ചപ്പാട് യിസ്രായേലികളുടെ ഇടയിൽ പൊതുവേ നിലവിലുണ്ട്. അത് അവർ തങ്ങളുടെ മതഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. അതിങ്ങനെയാണ്,
(സങ്കീർത്തനങ്ങൾ 118:1 യഹോവെക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്‍റെ ദയ എന്നേക്കുമുള്ളതു.)
മനുഷ്യര്‍ ആരും നല്ലവർ അല്ല എന്നുള്ള കാഴ്ചപ്പാടും ഇവിടെ പഴയനിയമത്തിലെ ഭക്തന്മാർ വ്യക്തമാക്കുന്നു.
(സങ്കീർത്തനങ്ങൾ 14:1.നന്മചെയ്യുന്നവൻ ആരുമില്ല.
3 എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല.)
യേശുക്രിസ്തുവിനെ തികച്ചും ഒരു മനുഷ്യനായാണ് യഹൂദന്മാർ കണ്ടിരുന്നത്. എന്നിരുന്നാലും യേശുവിനെ സമീപിച്ച പ്രമാണി യേശുവില്‍ ഒരു നന്മ കണ്ടെത്തിയിട്ടുമുണ്ട്. മറ്റു മനുഷ്യരില്‍ കാണാത്ത ആ നന്മയെ മറ്റു മനുഷ്യരില്‍നിന്ന് യേശുവിനെ വേര്‍പെടുത്തിക്കാണുവാൻ ആ മനുഷ്യനു ഇടയാക്കി. അത് തിരിച്ചറിഞ്ഞ യേശുക്രിസ്തു ആ മനുഷ്യനോടു ചോദിക്കുന്നത് മറ്റൊരു അര്‍ത്ഥത്തിലാണ്. അതിങ്ങനെയാണ്,
ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല എന്ന് പറഞ്ഞുകൊണ്ട് “ദൈവത്തെപ്പോലെ നല്ലവന്‍ ആകുവാന്‍ നിനക്ക് താല്‍പ്പര്യമുണ്ടോ” എന്ന് യേശുക്രിസ്തു ആ മനുഷ്യനോടു ചോദിക്കുന്നു.
യേശുക്രിസ്തുവിന്‍റെ ഉപദേശങ്ങളിലും അത് വ്യക്തമാണ്.
(മത്തായി - അദ്ധ്യായം 5: 48 ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ.”)
പഴയനിയമത്തില്‍ നാം കാണുന്ന മനുഷ്യർ നല്ലവർ അല്ലെന്നും സല്‍ഗുണപൂര്‍ണ്ണർ അല്ലെന്നും യേശുക്രിസ്തു പഠിപ്പിക്കുന്നുണ്ട്. ചീത്ത പുറപ്പെടുവിക്കുന്ന ചീത്തമനുഷ്യരെക്കുറിച്ചും നല്ലത് പുറപ്പെടുവിക്കുന്ന നല്ല മനുഷ്യരെക്കുറിച്ചും യേശു അരുളിച്ചെയ്യുന്നതു അത് വ്യക്തമാക്കുന്നു.
(മത്തായി - അദ്ധ്യായം 12: 34. സർപ്പസന്തതികളെ, നിങ്ങൾ ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നതു.
35 നല്ല മനുഷ്യൻ തന്‍റെ നല്ല നിക്ഷേപത്തിൽനിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യൻ ദുർന്നിക്ഷേപത്തിൽനിന്നു തീയതു പുറപ്പെടുവിക്കുന്നു.)
ദൈവം തന്‍റെ വചനത്തിലൂടെ വെളിപ്പെടുത്തുന്നതിനെ നാം ശ്രദ്ധിച്ചുവല്ലോ. ഈ മൂന്ന് വ്യാഖ്യാനങ്ങളില്‍ ഏതാണ് ശരിയെന്നു പ്രിയ വായനക്കാരനു വെളിവാകണമെങ്കിൽ നിങ്ങൾ യേശുവിനെക്കുറിച്ചും അവിടുത്തെ പ്രവര്‍ത്തികളെക്കുറിച്ചും കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു. അതിലൂടെ അവിടുന്ന് നിര്‍വ്വഹിച്ച അവിടുത്തെ ആദ്യന്തിക ലക്ഷ്യമായ മനുഷ്യരുടെ പാപപരിഹാരവും മനുഷ്യന്‍റെ നിത്യതയും ഉറപ്പാക്കുവാൻ ഞാൻ താങ്കളെ ക്രിസ്തുവിന്‍റെ സന്നിധിയിലേക്ക് ക്ഷണിക്കുന്നു. നന്ദി, നമസ്ക്കാരം.
✌✌✌✌✌✌✌✌✌✌✌✌✌✌✌✌